Saturday, June 12, 2010

കല്യാണിമാവ്




പള്ളിക്കൂടം വിട്ടു വരുമ്പോള്‍
കളത്തിങ്കല്‍ പറമ്പിന്റെ
ഇല്ലിവേലിയ്ക്കപ്പുറത്ത്
തെക്കേ മൂലയ്ക്കെ നാട്ടുമാവില്‍
കെട്ടിപ്പിടിച്ചു നില്‍പ്പുണ്ടാവും കല്യാണി.

പുഴുകുത്തിയ പല്ലുകാട്ടി പറയും
'നിയ്ക്കും ഇതിനും ഒരേ വയസ്സാ'ന്ന്.
ഞങ്ങള്‍ കളിയാക്കി വിളിക്കും
'കല്യാണിമാവേ കല്യാണിമാവേ'ന്ന്‍

നാട്ടുമാവ് പൂത്ത ശേഷം
ഇടവക്കത്തധികം
വന്നു നില്ക്കാറില്ലവള്‍.
ചുമ്മാ ഒരു കല്ലെറിഞ്ഞാല്‍
നാണിത്തള്ള ഓടിച്ചു വിടും
'പോയിനെടാ പുള്ളാരേ'ന്ന്‍.

എന്തേ ഈവട്ടം കായ്ക്കാത്തതെന്ന്‍
വാടിയ മാവ് നോക്കി
ഒരിക്കലെപ്പോഴോ
വാ പൊളിച്ചു നിന്നപ്പോള്‍
വത്സലേച്ചി പറഞ്ഞു
അവളെ എങ്ങാണ്ടേക്കോ
കെട്ടിക്കൊണ്ടു പോയെന്ന്‍.
കെട്ടിയോന്‍ ചത്തു പോയത്രേ. !

നാണിത്തള്ള ചത്തയിടയ്ക്ക്
ഇടവഴി റോഡായി.
വേലി പോയി
മാവ് റോഡു വക്കിലായി.

വരുന്നോരും പോണോരും
ചുമ്മാ
ഓരോ കല്ലെറിഞ്ഞോണ്ട് പോകും.
ചോദിക്കാന്‍ ആരും വന്നില്ല.

ഒരു കണ്ണെങ്കിലും വെക്കാതെ
ആവഴി ആരും കടന്നു പോയില്ല.

കഴിഞ്ഞ വേനലില്‍ ഉണങ്ങിയതാ
കല്യാണി മാവ്.
പുഴുത്ത ഉടല് തൂക്കി വെച്ച്
കല്യാണി പോയ അന്ന്...!

2 comments: