Wednesday, December 2, 2009

ഈ കവിതയെക്കൊണ്ട് തോറ്റു...!

ചേരും പടി ചേര്‍ക്കുന്ന ഒരു
ജിഗ്സോ പസിലാവില്ല,
തട്ടിത്തൂവിയ വെള്ളത്തില്‍
കുഞ്ഞുങ്ങളെപ്പോലെ
അലസമായി വരയ്ക്കുന്ന ഒരു ചിത്രം..

പാതിയറ്റ കഴുത്തുമായി
കുതറിയോടുന്ന ആട്ടിന്‍കുട്ടി
വഴികളെക്കുറിച്ച് വേവലാതിപ്പെടാറില്ല ..

ചിലപ്പോള്‍ ഓരോ മരണത്തിനും മുന്‍പേ
അവസാനത്തെ ഒരു പിടച്ചില്‍..

വെയിലത്ത് കുഴഞ്ഞു വീണ
നാടോടിയുടെ മലച്ച നോട്ടം
'വെള്ളം വെള്ളം ' എന്നാണു
ചോദിച്ചതെന്നറിയാന്‍
ഭാഷ അറിയണമെന്നില്ല.

നീ സ്വപ്നത്തില്‍ കയറിവന്നു
വിളിച്ചു പറഞ്ഞതെല്ലാം മനസ്സിലായത്‌
ശബ്ദം കേട്ട് തന്നെയാണോ?

സീറ്റിലെ പിടിവിട്ട യാത്രയാവില്ല
ഫുട് ബോര്‍ഡിലെ ഒറ്റക്കാല്‍ യാത്ര..

ചില മീനുകള്‍ അങ്ങനെ ആവണം,
ചൂണ്ടക്കൊരുക്കില്‍ കുരുങ്ങാതെ
കത്തി മൂര്‍ച്ചയില്‍ ഒതുങ്ങാതെ
ഇറച്ചി, മുള്ള് വേര്‍പെടാതെ
വഴുതിയങ്ങു പോകും...

ഇടയ്ക്ക് ഇറുക്ക്‌ കാലന്‍ ഞണ്ടായി
പുറകോട്ടു പുറകോട്ടോടി
കല്ലിടുക്കില്‍ ഒളിച്ചിരിക്കും...

പലപ്പോഴും അതെനിക്ക്
എന്നോട് തന്നെയുള്ള സമരമാണ്..
തോറ്റു തൊപ്പിയിടുന്ന ഒരു കളി..!!!